കരുണയുടെ പമ്പാപ്രവാഹം; പ്രകൃതിയെ സ്നേഹിച്ച മെത്രാപ്പൊലീത്ത

അച്ചടക്കം പന്തലിട്ട ജീവിതമായിരുന്നു ജോസഫ് മാർത്തോമ്മായുടേത്. മാരാമൺ കൺവൻഷനിൽ ഇന്നു നിലനിൽക്കുന്ന അച്ചടക്കം തുടരുന്നതിനു പിന്നിൽ അദ്ദേഹത്തിനു നിസ്തുലമായ പങ്കുണ്ട്. യോഗം തുടങ്ങിക്കഴിഞ്ഞ് ആരെങ്കിലും മണൽപ്പുറത്തുകൂടി നടക്കുന്നതു കണ്ടാൽ ജോസഫ് മാർത്തോമ്മാ അവരെ ശകാരിക്കാൻ മടിക്കില്ല.

ഒരിക്കൽ ജോസഫ് മാർത്തോമ്മായും പിതാവും കൂടി നദിക്കരയിൽ നിൽക്കുന്ന സമയത്ത് നദിയിലൂടെ ഒഴുകിപ്പോകുന്ന ആളുടെ നിലവിളി കേട്ടു. നീന്തൽ വശമുള്ള അദ്ദേഹം ഒന്നും ആലോചിക്കാതെ എടുത്തുചാടി ആളെ കരയ്ക്കെത്തിച്ചു. ഭിക്ഷാടനക്കാർ തട്ടിയെടുത്തു കൊണ്ടുവന്ന ഒരു കുട്ടിയാണ്. മണൽപ്പുറത്ത് ഇരുത്തിയിട്ടു പോയി. ഈ സമയം വെള്ളം പൊങ്ങിവന്ന് കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. സ്ഥലവും പേരും നാടും എല്ലാം കുട്ടിയിൽനിന്നു മനസ്സിലാക്കിയപ്പോൾ പരിചയമുള്ള വീടാണ്. ബന്ധുക്കളെ വിവരം അറിയിച്ചു. അവർ വന്ന് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു. പിൽക്കാലത്ത് ആ കുട്ടി മാർത്തോമ്മാ സഭയിലെ ഒരു വൈദികനായി. 2017 ലെ കൺവൻഷൻ വേദിയിൽ ആ ആളെ വിളിച്ച് ആദരിക്കാൻ മെത്രാപ്പൊലീത്ത സമയം കണ്ടെത്തിയെന്നതാണ് കൗതുകം.

ആറന്മുള വള്ളംകളിയും ജലോത്സവവും പമ്പാതീരത്തെ മറ്റു സാംസ്കാരിക സംഗമങ്ങളും മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക ഭൂപടത്തിലും ജോസഫ് മാർത്തോമ്മായുടെ പേര് എഴുതിച്ചേർത്തു.

പരിസ്ഥിതിയെയും ട്രാൻസ്ജെൻഡറുകളെയും ചേർത്തു നിർത്തിയ കരുതൽ

മണൽവാരൽ മൂലം നദിക്കുണ്ടാകുന്ന നാശത്തെപ്പറ്റി മനസ്സിലാക്കിയ ജോസഫ് മാർത്തോമ്മാ പിൽക്കാലത്ത് പരിസ്ഥിതിയുടെ കാവലാളായി മാറി. കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും സഭയുടെ മുഖപത്രമായ മലങ്കര സഭാ താരകയിലൂടെ നിരന്തരം പ്രബോധനം നൽകിക്കൊണ്ടിരുന്ന മെത്രാപ്പൊലീത്ത പലപ്പോഴും ഇതിനായി കൽപനകളും പുറപ്പെടുവിച്ചു. സഭയിലെ പരിസ്ഥിതി കമ്മിറ്റിയെ സജീവമാക്കാനും പള്ളികളും പരിസരവും പരിസ്ഥിതി സൗഹൃദമാക്കാനും അദ്ദേഹം യത്നിച്ചു. സഭാ ആസ്ഥാനമായ എസ്‌സിഎസ് വളപ്പിലെ വൃക്ഷസമൃദ്ധി നിലനിർത്തിയും ജലസംരക്ഷണ യത്നത്തിൽ പങ്കാളിയായും ഹരിത ബിഷപ് എന്ന വിശേഷത്തിനും ജോസഫ് മാർത്തോമ്മാ അർഹത നേടി.

ട്രാൻസ്ജെൻഡറുകൾക്കായി മാരാമൺ കൺവൻഷൻ വേദി തുറന്നു നൽകിയും സ്ത്രീകൾക്കു കൂടി രാത്രിയോഗത്തിൽ പങ്കെടുക്കാനായി കൺവൻഷന്റെ വൈകിട്ടത്തെ യോഗസമയം ക്രമീകരിച്ചതും ജോസഫ് മാർത്തോമ്മായുടെ ആലോചനയായിരുന്നു. കാലു കൊണ്ടു ചിത്രം രചിക്കുന്ന സജയ് കുമാർ എന്ന ദിവ്യാംഗ (ഭിന്നശേഷി) അംഗത്തിന്റെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി ഫൈൻആർട്സിൽ ബിരുദമെടുപ്പിച്ച് അധ്യാപകനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മ്യാൻമറിൽ നടന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ സമ്മേളനത്തിൽ തനിക്കൊപ്പം സജയിനെയും പങ്കെടുപ്പിച്ചു.

ആലുവ യുസി കോളജിൽ അധ്യാപകനായിരുന്ന, കാൺപുർ സർവകലാശാലാ മുൻ വിസിയും പുതുപ്പള്ളി പയ്യപ്പാടി സ്വദേശിയുമായ പ്രഫ. നൈനാൻ ഏബ്രഹാമിനെ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം (2019 നവംബർ 22 ) ഓർത്തുവച്ച് കാണാൻ പോയ കഥ തിരുവല്ല ടിടിഐ മുൻ അധ്യാപകനും എഴുത്തുകാരനുമായ ഷാജി ജോർജ് ഓർക്കുന്നു.

നാടൻ പാട്ടുകളുടെ ഈണം നിറച്ച ജീവിതം

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഉണർവു ഗാനങ്ങളുടെ മാത്രമല്ല, വഞ്ചിപ്പാട്ടുപോലെ നാടൻ പാട്ടുകളുടെയും വലിയൊരു കലവറയായിരുന്നു ജോസഫ് മാർത്തോമ്മാ. വളരെ അടുത്തറിയാവുന്നവർക്കൊപ്പം ഇരിക്കുമ്പോൾ ഇത്തരം ഗാനശകലങ്ങൾ ആ നാവിലൂടെ ഒഴുകിയെത്തുമായിരുന്നു. സുറിയാനി ഭാഷയിൽ നല്ല പ്രാവീണ്യമുള്ള വ്യക്തിയുമായിരുന്നു. ആരാധനാ ഗീതങ്ങളും സഭയുടെ ചൊല്ലുകളും കാണാപ്പാഠം. പേര്, തീയതി, സ്ഥലം തുടങ്ങിയവ ഓർത്തെടുത്തു പറയുന്നതിനുള്ള കഴിവും അപാരം. ജീവിതത്തിൽ ഒരിക്കലെങ്കിലും സഹായിച്ചവരെ പേരും ഇനിഷ്യലും സഹിതം ഓർത്തു വച്ച് ഓരോ അവസരത്തിലും അവരോടുള്ള നന്ദി പ്രകടിപ്പിക്കാനും മറന്നില്ല.

ജീവിതനാൾവഴി
∙ ജനനം: 1931 ജൂൺ 27. മാരാമൺ.
∙ മാതൃ ഇടവക: മാരാമൺ മാർത്തോമ്മാ
∙ വിദ്യാഭ്യാസം: കോഴഞ്ചേരി മാരാമൺ നെടുമ്പ്രയാർ എംടിഎൽപി സ്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂൾ, ആലുവ യുസി കോളജ്, ബെംഗളൂരു യു.ടി കോളജ്, വിർജീനിയ സെമിനാരി യുഎസ്, വൈക്ലിഫ് ഓക്സ്ഫഡ്, സെന്റ് അഗസ്റ്റിൻ കാന്റർബറി
∙ ഡോക്ടറേറ്റുകൾ:വിർജിനിയ സെമിനാരി, സെറാമ്പൂർ സർവകലാശാല, അലഹബാദ്. കാർഷിക സർവകലാശാല
∙ ശെമ്മാശ പട്ടം: 1957 ജൂൺ 29
∙ കശീശാ പട്ടം: 1957 ഒക്ടോബർ 18
∙ റമ്പാൻ: 1975 ജനുവരി 11 തൃശൂരിൽ
∙ എപ്പിസ്കോപ്പ: 1975 ഫെബ്രുവരി എട്ടാം തീയതി ഈശോ മാർ തിമോത്തിയോസിനൊപ്പം തിരുവല്ലയിൽ
∙ സഫ്രഗൻ മെത്രാപ്പൊലീത്ത: 1999 മാർച്ച് 15 തിരുവല്ലയിൽ (മാർ ക്രിസോസ്റ്റം ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായും ചുമതലയേറ്റു)
∙ മെത്രാപ്പൊലീത്ത: 2007 ഒക്ടോബർ രണ്ടിനു തിരുവല്ലയിൽ (മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയായും ചുമതലയേറ്റു)

ചുമതലകൾ, നേതൃസ്ഥാനം വഹിച്ച സംഘടനകൾ
∙ വികാരി: റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ്
∙ സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി
∙ കേരള കൗൺസിൽ ഓഫ് ചർച്ചസ്
∙ നാഷനൽ കൗ‍ൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ
∙ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ
∙ ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്
∙ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്
∙ ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്‌ഷൻ
∙ സിഎസ്ഐ– സിഎ‍ൻഐ– മാർത്തോമ്മാ സഭ ഐക്യസമിതി
∙ മാർത്തോമ്മാ–യാക്കോബായ ഡയലോഗ് നേതൃത്വം

തുടക്കമിട്ട സ്ഥാപനങ്ങൾ
∙ ഡൽഹി, മുംബൈ ഭദ്രാസനങ്ങൾക്കു സ്ഥലം ലഭ്യമാക്കാൻ യത്നിച്ചു. ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം പള്ളികൾക്കു സ്ഥലം ലഭ്യമാക്കി.
∙ ഹോസ്പിറ്റൽ ഹോസ്പിറ്റൽ ആൻഡ് ഗൈഡൻസ് സെന്റർ തിരുവനന്തപുരം
∙ മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ തിരുവനന്തപുരം
∙ മാർത്തോമ്മാ കോളജ് ഓഫ് ടെക്നോളജി ആയൂർ
∙ ജൂബിലി മന്ദിരം കൊട്ടാരക്കര
∙ അഞ്ചൽഐടിസി, ശാസ്താംകോട്ട, പന്തളം, നാഗർകോവിൽ വിദ്യാർഥി കേന്ദ്രം,

നേതൃത്വം നൽകിയ ചില പ്രധാന ഇടപെടലുകൾ:
∙ ദളിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർച്ചിനു നേതൃത്വം നൽകി.
∙ തെക്കൻ തിരുവിതാംകൂർ വികസന–മിഷനറി പ്രവർത്തനം
∙ ഹോസ്ക്കോട്ട–അങ്കോല മിഷനറി പ്രവർത്തനം
∙ ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ–പ്രളയ ദുരിതാശ്വാസ പ്രവർത്തനം
∙ സൂനാമി ദുരിതാശ്വാസ പ്രവർത്തനം
∙ നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ ദേശീയ നേതൃത്വം
∙ യുഎൻ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ്.
∙ യുവജനസഖ്യം അധ്യക്ഷനായിരിക്കുമ്പോൾ വിബിഎസും കാസറ്റ് മിനിസ്ട്രിയും ആരംഭിച്ചു.
∙ പ്രളയബാധിതർക്ക് 100 വീട് പദ്ധതിക്കു തുടക്കമിട്ടു.
∙ മാരാമൺ കൺവൻഷൻ ശതോത്തര രജത ജൂബിലി ചരിത്രസംഭവമാക്കി.

Article from Manorama online

https://www.manoramaonline.com/news/latest-news/2020/10/18/joseph-marthoma-metropolitan-who-loves-nature.html

About ADMIN SF WINGS